അഹമ്മദാബാദ്: ഹൊ എന്തൊരു മത്സരമായിരുന്നു അത്. അവസാന അഞ്ച് പന്തുകൾ സിക്സർ പായിച്ച് റിങ്കു സിങ് കത്തിപ്പടർന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, എതിരാളികളായ ഗുജറാത്ത് ലയൺസിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞു. മൂന്നു വിക്കറ്റിനായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ത്രസിപ്പിക്കുന്ന ജയം. 205 റൺസ് എന്ന കൂറ്റ വിജയലക്ഷ്യവുമായി ബാറ്റുചെയ്ത കൊൽക്കത്തയ്ക്കുവേണ്ടി അവസാന അഞ്ച് പന്തുകൾ സിക്സർ പായിച്ച് റിങ്കു സിങ് വിജയം പിടിച്ചുവാങ്ങുകയായിരുന്നു. 21 പന്തിൽ ആറ് സിക്സറും ഒരു ഫോറും നേടി റിങ്കു സിങ് പുറത്താകാതെ നിന്നു.
അവസാന ഓവറിൽ 29 റൺസായിരുന്നു കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പന്തെറിയാൻ എത്തിയത് യാഷ് ദയാൽ. ക്രീസിലുണ്ടായിരുന്നത് ഉമേഷ് യാദവ്. ആദ്യ പന്ത് സിംഗിളെടുത്ത് സ്ട്രൈക്ക് റിങ്കു സിങിന് കൈമാറി. തുടർന്നുള്ള അഞ്ച് പന്തുകൾ റിങ്കുവിന്‍റെ ബാറ്റിൽ വിസ്ഫോടനം തീർത്തു. അഞ്ച് പടുകൂറ്റൻ സിക്സർ. തോറ്റെന്ന് ഉറപ്പിച്ച മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയിച്ചുകയറി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ലയൺസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 204 റൺസ് അടിച്ചുകൂട്ടുകയായിരുന്നു. പുറത്താകാതെ 63 റൺസെടുത്ത വിജയ് ശങ്കറാണ് ഗുജറാത്തിന് വമ്പൻ ടോട്ടൽ സമ്മാനിച്ചത്. അഞ്ച് സിക്സറും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു വിജയ് ശങ്കറിന്‍റെ ഇന്നിംഗ്സ്. സായ് സുദർശൻ 53 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ തുടക്കം നിരാശജനകമായിരുന്നു. ഒരു ഘട്ടത്തിൽ രണ്ടിന് 28 റൺസ് എന്ന നിലയിലായിരുന്നു അവർ. എന്നാൽ വെങ്കിടേഷ് അയ്യർ നേടിയ 83 റൺസും നായകൻ നിതീഷ് റാണ നേടിയ 45 റൺസും കൊൽക്കത്തയെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറിൽ റിങ്കു സിങിന്‍റെ വെടിക്കെട്ടിൽ അവർ ജയിച്ചുകയറുകയും ചെയ്തു.
ഹർദിക് പാണ്ഡ്യയ്ക്ക് പകരം റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്ത് ലയൺസിനെ നയിച്ചത്. മത്സരത്തിൽ റാഷിദ് ഖാൻ ഹാട്രിക്ക് നേടി. ഈ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.